ഏത് ആഘോഷമായാലും നെല്ലിക്കയിലെ "കഞ്ഞി" ആണ് താരം
"വേറിട്ട ഹോട്ടല്‍ ബിസിനസ് എന്ന ആശയമാണ് കഞ്ഞിയിലേക്ക് എത്തിച്ചത്. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ആഹാരം തന്നെയാണ് കഞ്ഞി. ഒരു നൊസ്റ്റാള്‍ജിക് ഫീലിങ് എന്നതും ഈ ആശയത്തിനു പിന്നിലുണ്ടായിരുന്നു."
ഉടമ, നെല്ലിക്ക റസ്റ്റോറന്റ്
ചൂട് കഞ്ഞി... പൊള്ളിച്ച പപ്പടം...വറുത്തരച്ച ചെമ്മീന്ചമ്മന്തി ആഹാ!, എന്തൊരു അന്തസ്
മണ്‍പാത്രത്തില്‍ നിറച്ച പഴങ്കഞ്ഞി, ഒപ്പം കട്ടതൈരും പച്ചമുളക് കീറിയിട്ട മാങ്ങാകറിയും. ആഹാ, കേട്ടിട്ടു വായില്വെള്ളം ഊറിവരുന്നുണ്ടല്ലേ. നാവില്‍ രുചിയുടെ മേളം തീര്‍ക്കാന്‍ നിങ്ങള്ക്കാഗ്രമുണ്ടെങ്കില് നെല്ലിക്കയിലേക്ക് പോരൂ. നിങ്ങള്‍ക്കിഷ്ടമുള്ള കഞ്ഞി കൂട്ടുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പുതുതലമുറയ്ക്ക് കഞ്ഞിയുടെ രുചിപ്പെരുമ പരിചയപ്പെടുത്തുകയാണ് നെല്ലിക്ക ബുട്ടീക് റസ്റ്ററന്റ്. കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്കിനും രാജഗിരി കോളജിനും ഇടയിലാണ് ഏവരെയും രുചിയില്‍ ആറാടിക്കുന്ന നെല്ലിക്ക റസ്റ്ററന്റ് ആദ്യമായി ഔട്ട്ലെറ്റ് ഇട്ടതു. പിന്നീട് കടവന്ത്ര കെ പി വല്ലൻ റോഡ്, എം ജി റോഡ് ( പള്ളിമുക്ക്) , കളമശ്ശേരി (മെട്രോ പില്ലർ നം : 196 ), അങ്കമാലി, കുഴിക്കാട്ടുമൂല (കാക്കനാട്) എന്നിവടിങ്ങളിലെക്കു ചുരുങ്ങിയ സമയം കൊണ്ട് ഔട്ട്ലെറ്റുകൾ വികസിച്ചു.
മികച്ച ആമ്പിയന്‍സ്
പുതുതലമുറയുടെ പ്രിയപ്പെട്ട ഇടമായി നെല്ലിക്ക മാറിയതെങ്ങനെയെന്ന് അറിയേണ്ടേ. മികച്ച പശ്ചാത്തലത്തിലാണ് നെല്ലിക്കയില്‍ കഞ്ഞി വിളമ്പുന്നത്. ആകര്‍ഷകവും മികവേറിയതുമാണ് ഡൈനിങ് അനുഭവമാണ് മറ്റൊന്ന്. ഗൃഹാതുരസ്മരണകളെ ഓര്‍മപ്പെടുത്തും വിധം കഞ്ഞി ഒരുക്കിയിരിക്കുന്നു. അടുക്കളയില്‍ കഞ്ഞി വേവുമ്പോള്‍ തന്നെ മണം പരന്നു തുടങ്ങും. കുത്തരിയിലും ചെമ്പാവരിയിലും തയാറാക്കുന്ന കഞ്ഞി, മണ്‍പാത്രത്തിലേക്ക് വിളമ്പുമ്പോള്‍ തന്നെ ആ പഴയകാലം മനസ്സിലേക്ക് ഓടിയെത്തും. മനസിനെ കുട്ടിക്കാലത്തിലേക്കും പാരമ്പര്യപെരുമയിലേക്കും കൂട്ടികൊണ്ടു പോകാന്‍ കഴിയുന്ന വിധമാണ് റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. ടേബിളും കസേരയും എന്തിന് റസ്റ്ററന്റിലെ ഓരോ പുല്‍നാമ്പ് പോലും പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതുന്നു. പശ്ചാത്തല സംഗീതമാണ് മറ്റൊരു കാര്യം. കഞ്ഞിയ്ക്കു സമയമായാല്‍ പശ്ചാത്തലത്തില്‍ എണ്‍പതുകളിലെയും തൊണ്ണൂറുകളിലേയും മലയാള ഗാനങ്ങള്‍ പതിഞ്ഞ ശബ്ദത്തില്‍ മുഴക്കി തുടങ്ങിം. ഒപ്പം, മണ്‍പാത്രത്തിലേക്ക് കഞ്ഞിയും ചെറുപയറും പപ്പടവും മറ്റ് വിഭവങ്ങളും വിളമ്പുകയായി. കുടമണികിലുക്കി പോയ ആ കാലം തിരികെ വരുന്നതായി ഓരോരുത്തര്‍ക്കും തോന്നും. ഇതൊക്കയാണ് നെല്ലിക്കയില്‍ വിളമ്പുന്ന ഭക്ഷണം നല്കുന്ന അനുഭൂതി.
10 മുതല്‍ 10 വരെ - Any Time is Kanji Time
മലയാളിക്ക് കഞ്ഞികുടിക്കാന്‍ സമയം നോക്കണോ. വേണ്ടെന്ന് നെല്ലിക്കയിലെത്തിയവര് പറയും. രാവിലെ മുതല്‍ കഞ്ഞികുടിക്കാനെത്തുന്നവരുടെ തിരക്ക് നെല്ലിക്കയിലുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 വരെ ഏതു സമയത്തും നെല്ലിക്ക റെസ്റ്റോറന്റില്‍ നിന്ന് കഞ്ഞി ലഭിക്കും. ആരോഗ്യകരമായ ജീവിത ശൈലിയിലേക്ക് ജനങ്ങള്‍ മടങ്ങി പോകുന്നതു കൊണ്ടു തന്നെ കൂടുതല്‍ പേരുടെ ഇഷ്ടപ്പെട്ട റെസ്റ്റോറന്റായി നെല്ലിക്ക മാറി കഴിഞ്ഞു.
നെല്ലിക്കയെ നെഞ്ചേറ്റിയ പുതുതലമുറ
പുതുതലമുറയാണ് നെല്ലിക്കയിലെ കസ്റ്റമേഴ്സില്‍ അധികവും. ടെക്കികളും എന്‍ജിനീയേഴ്സും സ്റ്റുഡന്‍സും അടക്കമുള്ളവര്‍ എല്ലാം ഓടിയെത്തുന്ന ഇടമായി മാറി. അഫോര്‍ഡബിള്‍ പ്രൈസില്‍ കഞ്ഞികിട്ടുന്ന ഇടമെന്നതാണ് ആരാധകര്‍ വര്‍ദ്ധിക്കാന്‍ കാരണം. അമിത വില ഈടാക്കാതെ വയറുനിറയെ രുചിയും പോഷക സമൃദ്ധവുമായ ഭക്ഷണം നല്‍കുകയെന്നതാണ് നെല്ലിക്കയുടെ ലക്ഷ്യമെന്ന് ഉടമ ഹരിദാസ് പറയുന്നു.
ഒടിയന് മുതല്‍ മില്ലറ്റ് കഞ്ഞിവരെ
ഒന്നല്ല, ഒട്ടേറെ സ്പെഷ്യല്‍ കഞ്ഞികള്‍ ഇവിടെ വിളമ്പുന്നു. നെല്ലിക്കയിലെ സ്പെഷ്യല്‍ ഇതൊക്കെയാണ്; നെല്ലിക്ക സ്പെഷ്യല്‍ കഞ്ഞി, തൈര് കഞ്ഞി, പഴങ്കഞ്ഞി, ചീരകഞ്ഞി, പയര്‍ കഞ്ഞി, പിന്നിലെ പലതരം ധാന്യങ്ങള്‍ ചേര്‍ത്ത മില്ലറ്റ് കഞ്ഞി. ഇനി സാധാരണ കഞ്ഞി വേണമെങ്കില്‍ അതും ഇവിടെ കിട്ടും. ‘ ഒടിയന് ‘ എന്നാണ് നെല്ലിക്ക ഇതിനു നല്കിയ പേര്. കഞ്ഞിക്കൊപ്പം കഴിക്കാനുള്ള രുചികൂട്ടുകള്‍ ഏതൊക്കെയെന്ന് അറിയേണ്ടേ. നാവില്‍ കപ്പലോടിക്കാന്‍ പോന്നതാണ് ഓരോ കൂട്ടുകളും. തേങ്ങ ചമ്മന്തി, ഉണക്ക ചെമ്മീന്‍ ചമ്മന്തി, കടല റോസ്റ്റ്, ചെറുപയര്‍ തോരന്‍, കപ്പ എന്നിങ്ങനെ നീളുന്നു വിഭവങ്ങള്‍. ഇനി കഞ്ഞിക്കൊപ്പം അച്ചാറും ചുട്ട പപ്പടവും നല്ല എരിവുള്ള സംഭാരവും വേണമെങ്കില്‍ അതും ഇവിടെ കിട്ടും.
കഞ്ഞിക്കൊപ്പം നോണ്‍വെജും
നോണ്‍വെജ് കൂട്ടിയാലേ കഞ്ഞി കഴിക്കാന്‍ പറ്റുകയുള്ളു എന്നുണ്ടെങ്കില്‍ മീനും ബീഫുമൊക്കെ ലഭിക്കും. ഓണ്‍ലൈന്‍ ഓഡറുകളും സ്വീകരിക്കുന്നുണ്ട്. ഇപ്പോള്‍ കടവന്ത്രയിലും നെല്ലിക്കയുടെ പുതിയ ഷോപ്പ് തുടങ്ങിയിട്ടുണ്ട്. മലയാളിയുടെ കാലങ്ങളായുള്ള ശീലത്തെയും ഭക്ഷണ സംസ്കാരത്തേയും മറുകെ പിടിച്ചുകൊണ്ടാണ് ഈ സംരംഭം മുന്നോട്ട് പോകുന്നത്.
ബിസിനസ് എന്ന സ്വപ്നം
നെല്ലിന്റെ കോട്ടയായ പാലക്കാട് നിന്നാണ് നെല്ലിക്കയുടെ ഉടമ ഹരിദാസ് കൊച്ചിയിലേക്കെത്തുന്നത്. പാലക്കാട്ടെ റൈസ് മില്ലുടമയുടെ മകനായ ഹരിദാസിന് സംരംഭകനാകാന്‍ തന്നെയായിരുന്നു മോഹം. ബിസിനസ് അറിയാന്‍ എംബിഎ പഠിച്ചു. പിന്നീട് ഒട്ടേറെ കമ്പനികളില്‍ ജോലി ചെയ്തു. ജോലി ചെയ്തിരുന്നുവെങ്കിലും മനസില്‍ ബിസിനസ് തന്നെയായിരുന്നു. 15 വര്‍ഷമായി കസ്റ്റമർ സർവീസിലെ പരിചയ സമ്പത്തുമായി നിന്നാണ് ബിസിസനിലേക്ക് എത്തുന്നത്. 2019ല്‍ നെല്ലിക്ക റസ്റ്റോറന്റിന് തുടക്കമിട്ടു. ഒരിക്കലൊന്നു കഞ്ഞി കുടിച്ചു കളയാം എന്ന ചിന്തയുമായി നെല്ലിക്കയിലെത്തിയ പലരും ഇന്ന് സ്ഥിരം കസ്റ്റമേഴ്സാണ്.
ആ റിസ്ക് ഞാന്‍ എടുത്തു
ഫുഡ് മേഖലയില്‍ തന്നെ ബിസിനസ് ആരംഭിക്കാനായിരുന്നു ഹരിദാസിന്റെ തീരുമാനം. ഇതിനായി പലരെയും സമീപിച്ചു. ‘ നിലവിലെ ഹോട്ടലും റസ്റ്റോററുകളും തന്നെ ബുദ്ധിമുട്ടിയാണ് പോകുന്നത്. പൂട്ടിയ ഹോട്ടലുകളും റസ്റ്ററന്റുകളും എത്രയോ ഉണ്ട്. എന്നാല്‍, വെറൈറ്റി ഫുഡ് കൊടുത്താല്‍ വിജയിക്കും’. പലരും പറഞ്ഞ മറുപടിയാണിത്. വേറിട്ട ഹോട്ടല്‍ ബിസിനസ് എന്ന ആശയമാണ് കഞ്ഞിയിലേക്ക് എത്തിച്ചത്. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ആഹാരം തന്നെയാണ് കഞ്ഞി. ഒരു നൊസ്റ്റാള്‍ജിക് ഫീലിങ് എന്നതും ഈ ആശയത്തിനു പിന്നിലുണ്ടായിരുന്നു. എന്തായാലും വെറൈറ്റി കഞ്ഞികള്‍ മെട്രോ നഗരത്തിന് നന്നേ പിടിച്ചു. നാല് ജീവനക്കാരില്‍ നിന്നാണ് 500 സ്ക്വയര്‍ ഫീറ്റില്‍ റസ്റ്ററന്റ് ആരംഭിച്ചതെന്ന് ഹരിദാസ് പറയുന്നു. മൗത്ത് പബ്ലിസ്റ്റി മാത്രമായിരുന്നു ആദ്യ കാലത്തുണ്ടായിരുന്നത്.
കോവിഡ് ഭയപ്പെടുത്തി
നെല്ലിക്ക ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്കും കോവിഡ് എത്തി. എല്ലാ ഷോപ്പുകളും അടച്ചു. ഒപ്പം, നെല്ലിക്കയും അടച്ചിട്ടു. എന്നാല്‍, രണ്ട് മാസത്തിന് ശേഷം തുറന്നു. ഓണ്‍ലൈനില്‍ ആയിരുന്നു കച്ചവടം. സിഗ്വിയും സൊമാറ്റോ വഴിയും ബിസിനസ് മുന്നോട്ട് കൊണ്ടുപോയി. 2020ല്‍ വീണ്ടും ഡൈനിങ് രീതിയിലേക്ക് എത്തി. ഷോപ്പ് വീണ്ടും തുറന്നു. നഷ്ടം നികത്താനായി ജീവനക്കാരെയും സ്പേസും കുറച്ചായിരുന്നു ഷോപ്പ് റീഓപ്പന്‍ ചെയ്തത്. പിന്നാലെ നഷ്ടത്തെ തരണം ചെയ്തു. നെല്ലിക്കയിലെ കഞ്ഞിയുടെ പെരുമ നാടൊട്ടുക്കും പരന്നു. റസ്റ്ററന്റിലേക്ക് എത്തുന്നവര്‍ ഏറി. ഓണ്‍ലൈന്‍ വഴിയുള്ള ബിസിനസ് ഇരട്ടിയായി.
കൊച്ചി ഇന്ന് കഞ്ഞികുടിച്ചേ ഉറങ്ങൂ
Back To Roots എന്ന ടാഗ്ലൈനിനെ അന്വർത്ഥമാക്കുന്നതാണ് നെല്ലിക്കയുടെ പെരുമ. ‘ മോനെ കഞ്ഞി കുടിച്ചിട്ട് ഉറങ്ങെടാ…’ ഈ ചോദ്യം കേട്ടിരുന്ന പഴയകാലമുണ്ടായിരുന്നു. ഈ കാലം തിരിച്ചു വന്നിരിക്കുകയാണ്. ഇന്ന് നെല്ലിക്കയില്‍ ഒരുദിവസം ആയിരങ്ങളാണ് കഞ്ഞി കുടിക്കാനെത്തുന്നത്. ടെക്കികളും സ്റ്റുഡന്‍സും ജെന്‍ സികളും അടക്കമുള്ളവര്‍. കൊച്ചിയെന്ന മെട്രോ നഗരത്തില്‍ നെല്ലിക്കയെന്ന ബ്രാന്റ് വന്നതോടെ വൈവിധ്യമുള്ള കഞ്ഞി തേടി നാടിന്റെ പലഭാഗത്തു നിന്നും ആളുകളെത്തി. ഒരിക്കലെങ്കിലും നെല്ലിക്കയിലെത്തണം. രുചിയും പെരുമയും നിറയുന്ന പാത്രത്തില്‍ നിന്ന് അല്പം കഞ്ഞിയൊന്നു കഴിച്ചാല്‍, ഒന്നല്ല പലവട്ടം നെല്ലിക്കയിലേക്ക് ഓടിയെത്തും. ഉറപ്പ്!.