ക്രിസ്റ്റി: മെക്കാട്രോണിക്‌സിലെ മെഗാസ്റ്റാര്‍
"ഇന്‍ഡസ്ട്രിയില്‍ അതിനൂതന മെഷീനുകള്‍ നിര്‍മിച്ചു നല്‍കാനായി 2016ല്‍ ബ്ലാക്ക്‌ബെയര്‍ ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു തുടക്കമിട്ടു. ഇന്ന് ഹ്യൂണ്ടായി, ടൊയോട്ട, ഭാരത് ബാലന്‍സിങ് തുടങ്ങിയ മുന്‍നിര ബ്രാന്റുകള്‍ ക്രിസ്റ്റിയുടെ മെഷീനുകളുടെ കസ്റ്റമേഴ്‌സ് ആണ്."
ക്രിസ്റ്റിൻ ടി ജോസഫുമായുള്ള സംഭാഷണത്തിൽ
എം.ഡി & സി.ഇ.ഓ - ബ്ലാക്ക്ബെയർ ഓട്ടോമേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
ചെറുപ്പത്തിലേ ശാസ്ത്രകൗതുകം
വര്‍ഷം; 2008. ബിഎസ്‌സി ഫിസിക്‌സ് ഒന്നാം സെമസ്റ്റര്‍ ക്ലാസിന്റെ അവസാന ദിനങ്ങള്‍. നവംബര്‍ 14ന് ഇന്ത്യയുടെ ത്രിവര്‍ണ പതാക ചന്ദ്രനില്‍ പറന്നിറങ്ങി. രാജ്യത്തെ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ക്കു തുടക്കം കുറിച്ച ആദ്യ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെ ജന്മവാർഷികം കൂടിയായിരുന്നു അന്ന്. ചാന്ദ്ര ദൗത്യം വിജയിച്ചപ്പോള്‍ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഡോ. എ .പി .ജെ . അബ്ദുല്‍ കലാം രാജ്യത്തെ വിദ്യാര്‍ത്ഥികളോട് ഇങ്ങനെ പറഞ്ഞു; ‘ചാന്ദ്രപര്യവേക്ഷണം രാജ്യത്തിനാകെ, പ്രത്യേകിച്ച് യുവ ശാസ്ത്രജ്ഞര്‍ക്കും കുട്ടികള്‍ക്കും അളവില്ലാത്ത ഊര്‍ജ്ജവും ആത്മവിശ്വാവുമായിരിക്കും സമ്മാനിക്കുക’. ഈ വാക്കുകളെ സാകൂതം കെട്ടിരുന്നു ക്രിസ്റ്റിയെന്ന വിദ്യാര്‍ത്ഥി; പിന്നീട് പിന്നീട് മികച്ച ഒരു ടെക്നൊപ്രെന്ന്വർ ആയി വളർന്ന ക്രിസ്റ്റിൻ ടി ജോസഫ് അഥവാ “ക്രിസ്റ്റി”.
മിഡില്‍ ക്ലാസില്‍ ഫാമിലിയില്‍ നിന്ന് ശാസ്ത്ര ലോകത്തേക്ക്
ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ ആയിരുന്നു ക്രിസ്റ്റി ജനിച്ചത് കരിയര്‍ മെച്ചപ്പെടുത്താന്‍ പൂര്‍ത്തിയാക്കിയത് ബിടെക്കും എംടെക്കും എംഎസ്സിയും. ഓഫീസ് ജോലിയില്‍ കുരുങ്ങി കിടക്കാതെ തന്റെ കഴിവുകള്‍ മെക്കാട്രോണിക്‌സ് മെഷീന്‍ ഡിസൈന്‍ ലോകത്തിനായി മാറ്റിവെച്ചു. വിവിധ ഇന്‍ഡസ്ട്രികള്‍ക്ക് ആവശ്യമുള്ള മെഷീനുകളും, മെഷീന്‍ കമ്പോണന്റുകളും കസ്റ്റമൈസ്ഡ് ചെയ്തു നല്‍കി. തീര്‍ന്നില്ല, ഫാക്ടറികളുടെ ഡിസൈനിങ് നടത്തി ഇന്‍സ്റ്റാള്‍ ചെയ്തു. ക്രിസ്റ്റി ഇന്നവേഷന്‍ നടത്തിയ 450 ഓളം മെഷീനുകള്‍ ഇന്നും വിവിധ ഫാക്ടറികളില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു. ഇന്ത്യ മുതല്‍ കാനഡ വരെ നീണ്ടു നിവര്‍ന്നു കിടക്കുന്ന വ്യാവസായിക ക്ലൈന്റുകള്‍. എന്നിങ്ങനെ നീളുന്നു ക്രിസ്റ്റിയെ കുറിച്ചുള്ള വിശേഷങ്ങള്‍.
ക്ലാസ് മുറികള്‍ ലാബാക്കിയ ക്രിസ്റ്റി
ക്ലാസ് റൂമുകളില്‍ നിന്നും തുടങ്ങുന്നു ക്രിസ്റ്റിയുടെ ശാസ്ത്ര ലോകത്തേക്കുള്ള ഇന്നവേഷന്‍സ്. വീട്ടിലെ പരീക്ഷണ ശാലയില്‍ നിന്നുള്ള റെഡിയോ സിഗ്‌നല്‍ തരംഗങ്ങള്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലേക്കു പ്രസരണം ചെയ്തതോടെ ക്രിസ്റ്റിയുടെ ഉള്ളിലെ ശാസ്ത്രജ്ഞനെ വീട്ടുകാരും നാട്ടുകാരും തിരിച്ചറിഞ്ഞിരുന്നു. കുന്നിന്‍ മുകളില്‍ മുള കെട്ടി ആന്റിന സ്ഥാപിച്ച് റേഡിയോ വേവുകള്‍ നാട്ടിലാകെ എത്തിച്ചു. ഇലട്രോളിക്‌സിസ് സാങ്കേതിക വിദ്യവഴി ജലത്തില്‍ നിന്ന് ഓക്‌സിജനും ഹൈഡ്രജനും വേര്‍തിരിച്ചെടുത്തു. അഡ്വാന്‍സ്ഡ് ആയിരുന്നു ക്രിസ്റ്റിയുടെ പഠനങ്ങളും പ്രവര്‍ത്തനങ്ങളും. ഏഴാം ക്ലാസില്‍ വെച്ചു തന്നെ എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസിലെ ഫിസിക്‌സ് പാഠാവലി മനപ്പാഠമാക്കി മികവുകാട്ടി. അഞ്ചാം ക്ലാസില്‍ പഠിക്കവെ ടേപ്പ് റിക്കാര്‍ഡറും, റേഡിയോയും ആപ്ലീഫയറുകളും നിര്‍മിച്ചു വില്‍പ്പന നടത്തി. പത്താംക്ലാസില്‍ എത്തും മുന്‍പു തന്നെ ശാസ്ത്ര ലോകത്തിലെത്തിയിരുന്നു ക്രിസ്റ്റി. സ്‌കൂള്‍ കാലത്തു തന്നെ എന്‍ജീനിയറിങ് ആണ് പ്രവര്‍ത്തന മണ്ഡലം എന്ന തിരിച്ചറിഞ്ഞു. ക്രിസ്റ്റിയുടെ പ്രവര്‍ത്തനങ്ങളെ വീട്ടുകാര്‍ എതിര്‍ത്തില്ല. സ്‌കൂളുകാര്‍ ആകട്ടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒറ്റ നിബന്ധനമാത്രം; പരീക്ഷണങ്ങള്‍ വീട്ടിലും ക്ലാസ്മുറികളിലും പാടില്ല. ലാബില്‍ മാത്രം. അവന്റെ കഴിവുകൾ തിരിച്ചറിഞ്ഞ സ്കൂൾ അധികൃതർ സ്‌കൂള്‍ ലാബ് ക്രിസ്റ്റിക്കായി തുറന്നു നല്‍കി. ആ ലാബില്‍ നിന്നും ക്രിസ്റ്റി ഇന്നോവേഷന്‍സ് നടത്തിയത് എത്രയെത്ര ഉപകരണങ്ങളും ശാസ്ത്ര കൗതുകങ്ങളും. ഇവിടെ നിന്നായിരുന്നു ശാസ്ത്ര ലോകത്തിലേക്കുള്ള ക്രിസ്റ്റിയുടെ ആദ്യ ചുവട്.
ക്ലാസ് റൂമുകളിലും വീട്ടിലും ക്രിസ്റ്റി വികസിപ്പിച്ച മെഷീനുകളും ഇന്നവേഷനുകളും സ്‌കൂള്‍ പഠനത്തോടെ അവസാനിച്ചില്ല. കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യത്തിലെത്താനാണ് ഫിസിക്‌സ് പ്രധാന വിഷയമായി ബിരുദത്തിന് ചേര്‍ന്നത്. എന്നാല്‍, ക്രിസ്റ്റിയുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും ഫിസിക്‌സില്‍ മാത്രം ഒതുങ്ങി നിന്നില്ല. പല പാഠഭാഗങ്ങളും ക്രിസ്റ്റിക്കു പരിജ്ഞാനം ഉള്ളതായിരുന്നു. അഡ്വാന്‍സ്ഡ് ആയി പഠിക്കാന്‍ ഡിഗ്രി ഡിസ്‌കണ്ടിന്യു ചെയ്തു ബിടെക്കിന് ചേര്‍ന്നു. അതിനായി മെക്കാട്രോണിക്‌സ് ആണ് തിരഞ്ഞെടുത്തത്. മെക്കാനിക്കലും ഇലക്ട്രിക്കലും ഇലക്ട്രോണിക്‌സിലുമുള്ള താല്‍പര്യമാണ് മെക്കാട്രോണിക്‌സ് പഠിക്കാന്‍ തിരഞ്ഞെടുത്തതിനു പിന്നില്‍. കേരളത്തില്‍ ഒരു കോളജിലും അക്കാലത്ത് ഈ വിഷയം പഠിപ്പിച്ചിരുന്നില്ല. പല ക്യാമ്പസുകളിലും അന്വേഷിച്ചു. തമിഴ്‌നാട് ഈറോഡിലെ കെഎസ്ആര്‍ കോളജില്‍ ആണ് ബിടെക് മെക്കാട്രോണിക്‌സ് ഉണ്ടായിരുന്നത്. ഒടുവില്‍ ഈറോഡിലെ കെഎസ്ആര്‍ കോളജില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കി. പിന്നീട് അണ്ണായൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംടെക്ക് മെഷീന്‍ ഇന്‍ ഡിസൈനിങ് പൂര്‍ത്തിയാക്കി. അപ്പോഴും പാരലലായി എംഎസ്‌സി ഫിസിക്‌സ് പഠനം നടത്തി. ക്രിസ്റ്റിയുടെ ഡിസൈന്‍ വൈഭവത്തിനു പിന്നില്‍ അക്കാദമിക് മികവ് തന്നെയാണ്. ഓരോ മെഷീനുകള്‍ക്കും പിന്നിലുള്ള സയന്‍സ് എന്താണെന്നു തിരിച്ചറിയുകയും അതു പഠനത്തിന് വിധേയമാക്കുകയും ചെയ്യുന്നു. തുടര്‍ന്നാണ് വിവിധ അഡ്വാന്‍സ്ഡ് സോഫ്റ്റ്വെയറുകളുടെയും സഹായത്തോടെ മെഷീന്‍ ഡിസൈന്‍ ചെയ്‌തെടുക്കുന്നത്.
മെസേജ് റീഡിങ് കുക്കിങ് മെഷീന്‍
എന്‍ജിനീയറിങ് പഠനത്തിന് ശേഷം വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജില്‍ പഠിപ്പിക്കവെയാണ് ആ സംഭവം നടന്നത്. ആധുനിക ടെക്‌നോളജിയിലേക്ക് രാജ്യം മാറിതുടങ്ങുന്ന 2012-13 കാലത്തായിരുന്നു മെസേജ് റീഡിങ് കുക്കിങ് മെഷീന്‍ ക്രിസ്റ്റി നിര്‍മിച്ചത്. മാധ്യമങ്ങളിലും ചാനലുകളും റിപ്പോര്‍ട്ട് ചെയ്ത വിഷയം!. ആളുകള്‍ അയക്കുന്ന ഫുഡ് മെസേജ് റീഡ് ചെയ്തു വിഭവങ്ങള്‍ തയാറാക്കുന്ന മെഷീന്‍ ക്രിസ്റ്റിയെന്ന അധ്യാപകനും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. ഇഷ്ടപെട്ട വിഭവങ്ങള്‍ മൊബൈലില്‍ മെസേജായി അയയ്കാം. ആ മെസേജ് റീഡ് ചെയ്യുന്ന മെഷീനാവട്ടെ ആ വിഭവം നൊടിയിടയില്‍ തയാറാക്കി നല്‍കും. ക്രിസ്റ്റിയുടെ ആശയത്തോട് കോളജിലെ മറ്റു രണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകളും സഹകരിച്ചാണ് മെഷീന്‍ നിര്‍മിച്ചത്. മള്‍ട്ടി ഡിസിപ്ലിനറി പ്രോജക്റ്റായിരുന്നു 30 മോട്ടോറുകള്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി വന്നു. മെസേജ് റീഡ് ചെയ്ത മെഷീന്‍ ചോറും സാമ്പാറും രസവും കുക്ക് ചെയ്തു. വറുത്തെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഒന്നും ഉണ്ടാക്കാനാകില്ലെന്നു മാത്രം.വമ്പൻ ചിലവും സ്ഥലപരിമിതിയും കാരണം മെഷീന്‍ ഒരിക്കലും വീടുകളില്‍ ലാഭകരമായി ഉപയോഗിക്കാനാവില്ല. വിഡിയോകോണ്‍ അടക്കം ഒട്ടേറെ കമ്പനികള്‍ ഈ മെഷീനിനായി ക്രിസ്റ്റിയെ സമീപിച്ചിരുന്നു. വീടുകളില്‍ ഈ ഉപകരണം ഉപയോഗിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടാകുമെന്നതിനാല്‍ ഇത് വികസിപ്പിച്ചെടുക്കുന്നതിനോ, കൂടുതല്‍ മെഷീനുകള്‍ നിര്‍മിക്കുന്നതിനെപ്പറ്റിയോ പിന്നീട് ചിന്തിച്ചില്ല. എങ്കിലും ഇന്ത്യ പോലുള്ള രാജ്യത്തെ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് രംഗത്ത് ഈ മെഷീന്‍ ഒരു സംഭവം തന്നെയായിരുന്നു!.
ബെന്റിങ് മെഷീനും മൈനിങ് മെഷീനും!
എംടെക് പഠനത്തിന്റെ ഭാഗമായി ക്രിസ്റ്റി ചെയ്ത പ്രോജക്റ്റ് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. ഫുള്ളി ഓട്ടോമേറ്റഡ് സ്റ്റിറപ്പ് ബെന്‍ഡിങ് മെഷീന്‍. ഇപ്പോഴും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പില്ലര്‍ റിങ് ബെന്റ് (വെല്‍ഡ്) ചെയ്യുന്നതു മനുഷ്യനാണ്. എന്നാല്‍, 10 വര്‍ഷം മുന്‍പാണ് ഈ പില്ലര്‍ റിങ് ബെന്‍ഡ് ചെയ്യാനായി ക്രിസ്റ്റി ഫുള്ളി ഓട്ടോമേറ്റഡ് സ്റ്റിറപ്പ് ബെന്‍ഡിങ് മെഷീന്‍ വികസിപ്പിച്ചെടുത്തത്. പഠനത്തിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ പ്രോജക്റ്റ് ആവശ്യമാണ്. പലരും പ്രോജക്റ്റ് തയാറാക്കി സമര്‍പ്പിക്കുമ്പോള്‍ ക്രിസ്റ്റി തീരുമാനിച്ചത് ഇന്‍ഡസ്ട്രിയല്‍ മേഖലയ്ക്കു തന്നെ ആവശ്യമായ മെഷീന്‍ ഡിസൈന്‍ ചെയ്യാനാണ്. ഇന്‍ഡസ്ട്രിയല്‍ പ്രോജക്റ്റിനെ റിയല്‍ പ്രോജക്റ്റാക്കി ക്രിസ്റ്റി മാറ്റിയെടുത്തു.ഒന്നു രണ്ടു കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് സ്റ്റിറപ്പ് ബെന്‍ഡിങ് മെഷീന്‍ നിര്‍മിച്ചു നല്‍കി. ക്രിസ്റ്റിയുടെ വീടിന്റെ പില്ലര്‍ സ്ഥാപിക്കാന്‍ ഈ മെഷീന്‍ ഉപയോഗിച്ചു. എംടെക്ക് പഠനത്തിന് ശേഷമാണ് കരിയറില്‍ വ്യത്യസ്ഥമായ മറ്റൊരു മെഷീന്‍ കൂടി ഡിസൈന്‍ ചെയ്തത്; മൈനിങ് മെഷീന്‍. പാറ കൃത്യമായ അളവിലും തൂക്കത്തിലും മുറിച്ചെടുക്കുന്ന മെഷീന്‍. വയനാടുള്ള സ്വകാര്യ ക്രഷര്‍ യൂണിറ്റിനു വേണ്ടിയാണ് ഡിസൈന്‍ ചെയ്തത്. പാറ കിറീമുറിച്ചു ബ്രിക്‌സാക്കി ഈ മെഷീന്‍ നല്‍കും. ഈ മെഷീന്‍ പ്രകൃതിക്കു ഇണങ്ങുന്നതായിരുന്നു എന്ന് ക്രിസ്റ്റി പറയുന്നു. ഒരു ലോഡ് കല്ലിനായി വന്‍ സ്‌ഫോടനം നടത്തി പാറ പൊട്ടിച്ചെടുക്കേണ്ടി വരുന്നില്ല. സ്‌ഫോടനം നടത്തുക വഴി അളവില്ലാത്ത തരത്തിലാണ് പാറ നഷ്ടപ്പെടുന്നത്. എന്നാല്‍, മൈനിങ് മെഷീന്‍ ഉപയോഗിച്ചാല്‍ നഷ്ടം സംഭവിക്കില്ല. അളവില്‍ കവിഞ്ഞ പാറകള്‍ ഉപയോഗിക്കേണ്ടിയും വരില്ല. കൃത്യമായി പാറകളെ ഉപയോഗിക്കാന്‍ കഴിയും വിധം ബ്രിക്‌സ് നിര്‍മിച്ചെടുക്കാനും സാധിക്കുന്നു. മൈനിങ് മെഷീന്‍ ഉപയോഗിക്കുക വഴി രൂപപ്പെടുന്ന കുഴികള്‍ പിന്നീടു നികത്താനും ഉപയോഗിക്കാനുമാകും. ഇത്തരം മെഷീനുകളുടെ ഡിസൈനിങോടു കൂടി ക്രിസ്റ്റിയുടെ കരിയറില്‍ വന്‍മാറ്റമാണ് സംഭവിച്ചത്. കൃത്യതയാര്‍ന്ന റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റോടു കൂടിയുള്ള കസ്റ്റമൈസ്ഡ് മെഷീനുകള്‍ക്കു മാര്‍ക്കറ്റ് വാല്യു ഉണ്ടെന്നു തിരിച്ചറിയാനായി. ഇന്‍ഡസ്ട്രിയില്‍ അതിനൂതന മെഷീനുകള്‍ നിര്‍മിച്ചു നല്‍കാനായി 2016ല്‍ ബ്ലാക്ക്‌ബെയര്‍ ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു തുടക്കമിടുന്നതും ഇവിടെ നിന്നുമാണ്. വ്യാവസായിക ലോകത്തു നിന്നു നിരവധി എന്‍ക്വയറികള്‍ ക്രിസ്റ്റിയെ തേടിയെത്തിയിരുന്നു.
നാള്‍വഴികളിലൂടെ
കമ്പനിക്ക് തുടക്കമിട്ടതോടെ പിന്നീടു നടന്നത് ബ്ലാക്ക്‌ബെയര്‍ റവല്യൂഷന്‍ ആയിരുന്നു. ഇന്ത്യയുടെ പ്രിസിഷന്‍ മാനുഫാക്ച്വറിങ് ഹബ്ബായ കോയമ്പത്തൂരിലാണ് കമ്പനിയുടെ മാനുഫാക്ച്വറിങ് യൂണിറ്റ് തുടങ്ങാന്‍ ക്രിസ്റ്റി തെരഞ്ഞെടുത്തത്. ടെക്‌നോ ഗ്രൂപ്പിലെ അക്വാസബ് എന്‍ജിനീയറിങിന് മാത്രം നൂറോളം മെഷീനുകള്‍ ക്രിസ്റ്റി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇന്ന് ഹ്യൂണ്ടായി, ടൊയോട്ട, ഭാരത് ബാലന്‍സിങ് തുടങ്ങിയ മുന്‍നിര ബ്രാന്റുകള്‍ ക്രിസ്റ്റിയുടെ മെഷീനുകളുടെ കസ്റ്റമേഴ്‌സ് ആണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള കമ്പനികളില്‍ ക്രിസ്റ്റി ഡെവല്പ്പ് ചെയ്ത മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കനേഡിയന്‍ കമ്പനിക്ക് നല്‍കിയ മീറ്റ്-പ്രോസസിങ് യൂണിറ്റ്
ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലേക്കും വരെ മെഷീനുകള്‍ ക്രിസ്റ്റി ഡിസൈന്‍ ചെയ്തു നല്‍കി. കാനഡയിലെ മീറ്റ് പ്രോസസിങ് ഫാക്ടറിക്ക് നല്‍കിയ മീറ്റ് പ്രോസസിങ് യൂണിറ്റാണ് മുഖ്യം!. ഇറച്ചി കൊഴികളെ പോസസിങ് ചെയ്തുവിവിധ മീറ്റ് പ്രൊഡക്റ്റുകളാക്കി ഈ മെഷീന്‍ മാറ്റിയെടുക്കും. പീല്‍ചെയ്ത ഫുള്‍ ചിക്കനെ ലെഗ് പീസ്, ചെസ്റ്റ് പീസ്, എല്ലില്ലാത്തത് എന്നിങ്ങനെ കട്ട് ചെയ്തു പാക്കറ്റിലാക്കി നല്‍കുമെന്നാണ് ഏറ്റവും വലിയ പ്രത്യേകത.
തൃശൂരിലെ കെഎസ്ഇ ലിമിറ്റഡ് ഐസ്‌ക്രീം പ്ലാന്റിന് നല്‍കിയിരിക്കുന്നത് ഒരു അഡ്വാന്‍സ്ഡ് മെഷീനുകളാണ്. അതിനൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ സഹായത്തോടെ ഐസ്‌ക്രീമിനെ തരംതിരിച്ച് വിവിധ റൂമുകളിൽ എത്തിക്കുകയും അവിടെ നിന്ന് ട്രക്കുകളിലേക്ക് മാറ്റുകയും ചെയ്യുന്ന സംവിധാനം. അഡ്വാന്‍സ് ഓട്ടോമേഷന്‍ മെഷീനുകളുടെ ഗണത്തില്‍പെടുത്താവുന്ന മെഷീനുകളാണിത്. ഒപ്പം, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് (ഐ.ഒ.ടി.) ഇന്റഗ്രേറ്റഡും. മെഷീനുകള്‍ നേരിട്ട് സോഫ്റ്റ് വെയറുകളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന സംവിധാനമാണിത്. ഇആര്‍പി സൊല്യൂഷന്‍സ് , ഇന്‍വന്ററി മാനേജ്‌മെന്റ്, പ്രോഡക്ഷന്‍ മോണിറ്ററിങ് എന്നീ കാര്യങ്ങള്‍ അടങ്ങിയ ഡേറ്റകള്‍ മെഷീന്‍സ് അപ്പ്‌ലോഡ് ചെയ്യുകയും ഈ പ്രോഗ്രാമുകള്‍ക്കു അനുസൃതമായി മെഷീന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വന്‍കിട ബ്രാന്റുകള്‍ക്കും കമ്പനികള്‍ക്കും പ്രയോജനപ്പെടുന്നതാണ് ഇത്തരം മെഷീനുകള്‍. ഇത്തരം മെഷീനുകള്‍ പുറത്തിറക്കുമ്പോള്‍ സൂപ്രവൈസിങ് മാത്രമാണ് വേണ്ടി വരികയെന്ന് ക്രിസ്റ്റി പറയുന്നു.
ബ്ലാക്ക് ബെയര്‍; ഇന്നവേഷന്‍സിന്റെ പുതിയ മുഖം
ഇന്നവേഷന്‍സിന്റെ വേറിട്ട മുഖമാണ് ക്രിസ്റ്റി സ്ഥാപിച്ച ബ്ലാക്ക്‌ബെയര്‍ ഓട്ടോമേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ക്രിസ്റ്റിയുടെ മെക്കാട്രോണിക് സ്ഡിസൈന്‍ കഴിവുകള്‍ കമ്പനിയിലൂടെ വ്യാവസായിക അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തു. വ്യവസായം, എഡ്യൂക്കേഷന്‍, എയറോസ്‌പേസ്, ഡിഫന്‍സ്, അഗ്രികള്‍ച്ചര്‍, മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ തുടങ്ങി എല്ലാ മേഖലയില്‍ നിന്നുള്ള കസ്റ്റമൈസ്ഡ് മെഷീനുകളും കമ്പോണന്റുകളും ബ്ലാക്ക്‌ബെയര്‍ നിര്‍മിച്ചു നല്‍കും. ആവശ്യങ്ങള്‍ അനുസരിച്ചു ഓരോന്നും ഡിസൈന്‍ ചെയ്യുന്നത് ക്രിസ്റ്റിയാണ്. ഏഴോളം എന്‍ജിനീയര്‍മാരും കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റില്‍ ഇന്ത്യ ഏറെ പിന്നിലാണ്. അതിനു ഒരു കാരണം മതിയായ മുന്‍ഗണന റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റിന് ഇന്ത്യ നല്‍കുന്നില്ല എന്നതാണ്. എന്നാല്‍, ഈ പരിമിതിയില്‍ നിന്നാണ് ക്രിസ്റ്റി മെഷീനുകള്‍ ഡിസൈന്‍ ചെയ്യുന്നതും ഡെവലപ്പ്‌ചെയ്യുന്നതും. ശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും എല്ലാ ടെക്‌നോളജിയും ഉപയോഗിക്കുന്നു എന്നതാണ് ക്രിസ്റ്റിയുടെ വിജയം. ഇന്നുവരെ ക്രിസ്റ്റി ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതുമായ മെഷീനുകള്‍ക്കു തകരാര്‍ സംഭവിക്കുകയോ മാറ്റിവെയ്ക്കുകയോ ചെയ്തിട്ടില്ല. പ്രിലിമിനറി ഇവാല്യുവേഷന്‍ പ്രോപ്പര്‍ ആയിരിക്കും. ബ്ലാക്‌ബെയറില്‍ എത്തുന്ന പ്രോജക്റ്റുകളുടെ കണ്‍സപ്റ്റ് ബില്‍ഡ് ചെയ്യുന്നതും ഡിസൈന്‍ ചെയ്യുന്നതും ക്രിസ്റ്റിയാണ്. തുടര്‍ന്നുള്ള കാര്യങ്ങള്‍ എന്‍ജിനീയര്‍മാര്‍ ചെയ്യും. ബ്ലാക്ക്‌ബെയറില്‍ ജോലിക്കു നിയമിക്കുന്നത് ഫ്രഷേഴ്‌സിനെയാണ്. ഈ ഫ്രഷ് മൈന്റില്‍ നിന്നെത്തുന്നത് ന്യൂ ഐഡിയാസ് ആണെന്നു ചുരുക്കം. റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റിന് ഏറ്റവും അനുയോജ്യമായ രാജ്യം ഇന്ത്യയാണെന്ന് ബ്ലാക്ക്‌ബെയര്‍ നമ്മുക്ക് കാട്ടിതരുന്നു. ഏതു കമ്പനിക്കും വേണ്ടിയുള്ള ഓരോ കമ്പോണന്‍സും ഇവിടെ നിര്‍മിക്കാനാകും.
നിങ്ങളിലുണ്ടോ ആശയങ്ങള്‍; മെഷീനുകള്‍ ക്രിസ്റ്റി ബില്‍ഡ് ചെയ്യും
കമ്പനിയോ, വന്‍ പ്രോജക്റ്റുകളോ ആവട്ടെ, ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു പ്രത്യേക മെഷീനുകള്‍ ആവശ്യമെങ്കില്‍ എന്താണ് ചെയ്യാനാകുക. പലരെയും ആശയകുഴപ്പത്തിലാക്കുന്ന കാര്യമാണിത്. കമ്പനിയുടെ ആശയങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്ന മെഷീനുകള്‍ നിര്‍മിച്ചെടുക്കുക എന്നതും വളരെ പ്രയാസകരം. ഒരുപക്ഷേ, ആ മെഷീന്‍ മറ്റു കമ്പനികള്‍ക്കു ഉപയോഗിക്കാന്‍ പോലുമാകില്ല. പലപ്പോഴും ഇത്തരം ആവശ്യങ്ങളുമായി എത്തുന്നവരെ കമ്പോണന്റ് യൂണിറ്റ് ഉല്‍പ്പാദകര്‍ നിരാശരാക്കി പറഞ്ഞയക്കുകയാണ് പതിവ്. ഒരു മെഷീനിനു വേണ്ടി പലരും സമയം ചിലവഴിക്കില്ല. എന്നാല്‍, കസ്റ്റമൈസ്ഡ് മെഷീനുകള്‍ ആവശ്യമുള്ളവര്‍ക്കു കണ്ണടച്ചു ക്രിസ്റ്റിയെ സമീപിക്കാം. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമാക്കിയാല്‍ മതി; മെഷീനുകള്‍ റെഡ്ഡി!.
ഇന്ത്യന്‍ ബഹിരാകാശ സംഘടനയായ ഐഎസ്ആര്‍ഒയ്ക്കു വരെ ക്രിസ്റ്റി കമ്പോണന്റുകളും മെഷിനറികളും നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ലോക വാഹന വിപണിയിലെ ബ്രാന്റായ ഹ്യൂണ്ടായ്ക്കും ടൊയോട്ടക്കു വേണ്ടിയും അവരുടെ സപ്ലൈയേഴ്‌സ് വഴി മെഷീനുകളും കമ്പോണന്റുകളും നിര്‍മിച്ചു നല്‍കുന്നുണ്ട്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ , ഇലക്‌ട്രോണിക്‌സ്, കണ്‍ട്രോള്‍ സിസ്റ്റം, സ്ട്രക്ച്വറല്‍ ഡിസൈന്‍ വര്‍ക്‌സ്, ഹൈഡ്രോളിക്‌സ്, ന്യുമാറ്റിക്, പിഎല്‍സി, മൈക്രോ കണ്‍ട്രോളര്‍ ചിപ്പ്, കണ്‍ട്രോള്‍ സോഫ്റ്റ് വെയര്‍ തുടങ്ങിയ മേഖലകളിലും വൈദഗ്ധ്യമുളള അപൂര്‍വം എന്‍ജിനീയര്‍മാരില്‍ ഒരാളാണ് ക്രിസ്റ്റി. മെഷീനറികള്‍ മാത്രമല്ല, ഫാക്ടറി പ്രോജക്റ്റ് പോലും ഡിസൈന്‍ ചെയ്തു എക്‌സിക്യൂട്ട് ചെയ്തു നല്‍കുന്ന ചാർട്ടേർഡ് എന്‍ജിനിയറും കൂടിയാണ്.
കുവൈറ്റിലേക്കുള്ള വേസ്റ്റ് ട്രിറ്റ്‌മെന്റ് പ്ലാന്റിന്റെ ഡിസൈനിങ് ജോലി പൂര്‍ത്തിയായി കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും മെഷീന്‍ ഡിസൈന്‍ ചെയ്തു നല്‍കുന്നുണ്ട്.
ബ്ലാക്ക് ബെയര്‍ ഡിസൈന്‍ ചെയ്ത 100 മെഷീനുകള്‍ ഉപയോഗിക്കുന്ന കമ്പനി ഇന്ത്യയിലുണ്ട്. 1000 കോടി ടേണോവറുകളുള്ള പത്തോളം കമ്പനികള്‍ ക്രിസ്റ്റിയുടെ ക്ലൈന്റ്‌സ് ആണ്.. കമ്പനിയിലെ പ്രത്യേക ജോലി ചെയ്യാനുള്ള മെഷീനുകള്‍ ഡിസൈന്‍ ചെയ്തു മാനുഫാക്ച്വറിങ് ചെയ്തു നല്‍കുന്ന ക്രിസ്റ്റിയെ ഒറ്റവാക്കില്‍ ഇന്നോപ്രെണര്‍ എന്നു വിളിക്കാം. ഫാക്ടറി കമ്പോണന്റുകള്‍ക്കായും കസ്റ്റമൈസ്ഡ് മെഷീനറികള്‍ക്കായും ഒരിക്കലെങ്കിലും ക്രിസ്റ്റിയെ സമീപിച്ചവരാരും പിന്നീട് മറ്റൊരാളെ തേടിപോയിട്ടില്ല. എല്ലാ കമ്പനികളും സ്ഥിരം കസ്റ്റമേഴ്‌സാണ്. ഒരേ സമത്ത് ഏഴ് പ്രോജക്റ്റുകള്‍ വരെ ഡിസൈന്‍ ചെയ്യുന്നു. ‘ നിങ്ങള്‍, ഒരു ബിസിനസുകാരനോ, സംരംഭകനോ, സ്ഥാപന മേധാവികളെ എന്തുമായി കൊള്ളട്ടെ, നിങ്ങളുടെ പ്രോഡക്റ്റുകളുടെ ഉല്‍പ്പാദനത്തിനായി ഏതെങ്കിലും ഒരു മെഷീനറി ആവശ്യമായി വന്നാല്‍ നിങ്ങള്‍ക്കു ധൈര്യമായി ക്രിസ്റ്റിയെ സമീപിക്കാം. അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു ഫാക്ടറി യൂണിറ്റാണ് ആവശ്യമെങ്കില്‍ അതും ക്രിസ്റ്റി നിങ്ങള്‍ക്കായി ഒരുക്കി നല്‍കും. ‘