കേരളം ബിസിനസ് പഠിക്കാന്‍ പറ്റിയ മണ്ണ്
"ബിസിനസ് വളര്‍ത്താനായി കടത്തിണ്ണയില്‍ കിടന്നുറങ്ങിയിട്ടുണ്ട്. എന്നാല്‍, അത് കഷ്ടപാടോ ബുദ്ധിമുട്ടോ ആയി തോന്നിയിട്ടില്ല"
മാത്യു ജോസഫുമായുള്ള സംഭാഷണത്തിൽ
കോഫൗണ്ടർ & സി.ഓ.ഓ - ഫ്രഷ് ടു ഹോം
പച്ചമീനിനെ നെറ്റിലിട്ടു വിറ്റ് കോടികള്‍ നേടിയ സംരംഭകന്‍
നിങ്ങള്‍ എതിര്‍പ്പുകളെ നേരിടുക തന്നെ വേണം. കേരളം ബിസിനസ് പഠിക്കാന്‍ പറ്റിയ മണ്ണാണ്. മികച്ച പാഠശാലയാണിത്. കേരളത്തില്‍ ബിസിനസ് ചെയ്തു വിജയിച്ചാല്‍ ലോകത്തെവിടെയും ബിസിനസ് ചെയ്യാനാകും ‘. പച്ചമീനിനെ പിടിച്ച് ഓണ്‍ലൈനിലിട്ടു കോടികള്‍ സമ്പാദിക്കുന്ന ബിസിനസുകാരന്റെ വാക്കുകളാണിത്; ഫ്രഷ് ടു ഹോം സിഇഒയും കോ-ഫൗണ്ടറുമായ മാത്യു ജോസഫ്. ധിരുഭായി അംബാനിയാകാന്‍ മോഹിച്ചു നടന്ന ബാല്യമുണ്ടായിരുന്നു ആലപ്പുഴ ചേര്‍ത്തലക്കാരന്‍ മാത്യു ജോസഫിന്. അംബാസിഡര്‍ കാറിലെയാത്രയും സ്വപ്‌നമായിരുന്നു. ഈ സ്വപ്‌നമാണ് ബിസിനസിലേക്കെത്തിച്ചേര്‍ന്നത്.
പച്ചപിടിച്ച പച്ചമീന്‍ വ്യവസായം
സീ ഫുഡ് കമ്പനിയില്‍ അക്കൗണ്ടന്റായാണ് ജീവിതത്തിന് തുടക്കമിട്ടത്. വര്‍ഷങ്ങളോളം അവിടെ ജോലി ചെയ്തു. പിന്നീട് സ്വന്തമായി ബിസിനസ് ചെയ്യാന്‍ തീരുമാനിച്ചു. മാത്യു ജോസഫിന്റെ വീടിന് അടുത്ത് കൈതപ്പുഴ കായലാണ്. മറ്റൊരു വശത്ത് വേമ്പനാട് കായലും അകലയല്ലാതെ അറബി കടലും. എന്നും മത്സ്യതൊഴിലാളികളെ കാണും. അവരുമായി സംസാരിക്കും. മത്സ്യബന്ധനവും വില്‍പ്പനയും ദിവസേന കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ആളായി മാറി. ഈ അനുഭവത്തില്‍ നിന്നാണ് സീ ഫുഡ് കമ്പനികള്‍ക്ക് മീന്‍ സപ്ലൈ ചെയ്യുന്ന ജോലിയിലേക്ക് മാറിയത്. 2008ല്‍ ദുബൈയിലേക്ക് സീ ഫുഡ് കയറ്റി അയക്കുന്ന ബിസിനസ് തുടങ്ങി. എന്നാല്‍, കമ്പനി തകര്‍ച്ചയിലേക്ക് പോയി. ബിസിനസ് തകര്‍ന്നു. കമ്പനി നഷ്ടത്തില്‍ കലാശിച്ചു. നല്ലൊരു തുക നഷ്ടം സംഭവിച്ചു. ഈ അനുഭവത്തില്‍ നിന്നാണ് പച്ചമീന്‍ വ്യവസായം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഈ ബിസിനസ് പിന്നീട് പച്ചപിടിച്ചു.
കടതിണ്ണയില്‍ കിടന്നുറങ്ങിയിട്ടുണ്ട്
ബിസിനസ് വളര്‍ത്താനായി മാത്യു ജോസഫ് കടത്തിണ്ണയില്‍ കിടന്നുറങ്ങിയിട്ടുണ്ട്. എന്നാല്‍, അത് കഷ്ടപാടോ ബുദ്ധിമുട്ടോ ആയി അദ്ദേഹത്തിന് തോന്നിയിട്ടില്ല. സീ ഫുഡ് കമ്പനിയുടെ ഏജന്റായി പ്രവര്‍ത്തിക്കുമ്പോള്‍ ഓഫിസോ കെട്ടിടമോ ഒന്നും ഉണ്ടായിരുന്നില്ല. ആകെയുള്ളത് ഒരു മൊബൈല്‍ മാത്രം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികളെ പ്രതീക്ഷിച്ച് അരൂര്‍ ബൈപ്പാസിന്റെ മൂലയില്‍ കോ-ഓര്‍പ്പറേറ്റീവ് ബാങ്കിന്റെ തിണ്ണയിലും സമീപത്തെ കടതിണ്ണയിലും കാത്തിരിക്കും. രാത്രിയിലാണ് ഇരിപ്പ്. ലോറി താമസിച്ചാല്‍ അവിടെ കിടന്നുറങ്ങും. ലോറിയുടെ വെളിച്ചം അടിച്ചാല്‍ പെട്ടന്ന് ഉണരും. അവരെ അടുത്ത സീ ഫുഡ് കമ്പനിയില്‍ എത്തിക്കുകയാണ് ജോലി. ഇതൊന്നും ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. കാരണം മനസില്‍ ധിരുഭായി അംബാനി ആകുകയാണെന്നായിരുന്നു ആഗ്രഹം. ബിസിനസ് മെച്ചപ്പെടുത്താന്‍ ഇത്തരത്തില്‍ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്.
ആദ്യ ഇന്‍വസ്റ്റ്മെന്റ് 10,000 രൂപ
ലക്ഷങ്ങള്‍ കൈയ്യില്‍ ഉണ്ടായിരുന്നില്ല. ആകെയുള്ളത് 10,000 രൂപ മാത്രമാണ്. ഈ രൂപ ഉപയോഗിച്ചാണ് ഇന്നത്തെ ഏറ്റവും വലിയ ബ്രാന്റായ ഫ്രഷ് ടു ഹോം പടുത്തുയര്‍ത്തിയതത്. ഇത് പറയുമ്പോള്‍ മാത്യു ജോസഫിന്റെ മുഖത്ത് ആത്മവിശ്വാസം കാണാം. സീ ഫുഡ് ബിസിനസ് നടത്താന്‍ ലക്ഷങ്ങളാണ് ഇന്‍വസ്റ്റ് ചെയ്യേണ്ടത്. എന്നാല്‍, മാത്യു ജോസഫിന്റെ കൈയ്യിലുള്ളതാവട്ടെ 10,000 രൂപയും. ഈ കാശിന് കക്കയിറച്ചി വാങ്ങി. അന്ന് ചെറിയ മുതല്‍ മുടക്കില്‍ കക്കയിറച്ചി മാത്രമേ കിട്ടൂ. ചെമ്മീനോ, നെയ്മീനോ കിട്ടില്ല. കക്കയിറച്ചി വാങ്ങി വിറ്റുകിട്ടിയ ലാഭം വീണ്ടും ഇന്‍വസ്റ്റ് ചെയ്തു. അങ്ങനെ പതിയെ പതിയെ ബിസിനസ് വളര്‍ന്നു.
മീനിനെ പിടിച്ച് നെറ്റിലിട്ട് ബിസിനസ് വളര്‍ത്തി
ലോകത്തില്‍ ആദ്യമായി പച്ചമീനിനെ ഓണ്‍ലൈനിലിട്ട് വിറ്റ സംരംഭമാണ് ഫ്രഷ് ടു ഹോം. വലിയ മാര്‍ക്കറ്റാണ് സീ ഫുഡ് മേഖല. 50 മില്യണ്‍ ഡോളറിനു മുകളില്‍ വരുന്ന വ്യവസായമാണിത്. 2012ല്‍ ആണ് ബിസിനസ് ആരംഭിക്കുന്നത്. സീ ടു ഹോം എന്ന സംരംഭത്തിലൂടെയാണ് ആദ്യമായി പച്ചമീന്‍ ബിസിനസ് ആരംഭിക്കുന്നത്. പച്ചമീനിനെ ബ്രാന്റ് ചെയ്താണ് ബിസിനസ് വളര്‍ത്തിയത്. ഫ്രഷ് മീന്‍ തേടിയലഞ്ഞവര്‍ക്ക് അനുഗ്രമായിരുന്നു മാത്യു ജോസഫിന്റെ പച്ചമീന്‍ ബിസിനസ്. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാത്ത ഫ്രഷ് മീനുകള്‍ വീടുകളിലെ അടുക്കളയിലെത്തി. പിന്നീടാണ് ഫ്രഷ് ടു ഹോം എന്ന ബ്രാന്റിലേക്കെത്തുന്നത്. ലോകത്തില്‍ ആദ്യമായി പച്ചമീനിനെ ഡിജിറ്റലൈസ് ചെയ്തു വില്‍പ്പന ആരംഭിച്ച സംരംഭം കൂടിയാണ് ഫ്രഷ് ടു ഹോം. പച്ചമീന്‍ കച്ചവടമല്ലേ എന്ന് പല കോണുകളില്‍ നിന്ന് ചോദ്യം വന്നു. എന്നാല്‍, മടിയൊട്ടും കാണിക്കാതെ ഇന്ത്യയിലെ മീന്മാര്ക്കറ്റിലേക്കിറങ്ങി
എന്താണ് ഫ്രഷ് ടു ഹോം
ഇന്ന് ഫ്രഷ് ടു ഹോം എന്നത് ഇന്ത്യയിലെയും യുഎഇലെയും ഓണ്‍ലൈന്‍ ഫ്രഷ് മാര്‍ക്കറ്റാണ്. ലോകത്തിന് ഏറ്റവും വലിയ ഫ്രഷ് മാർക്കറ്റാക്കി മാറ്റുകയാണ് ലക്ഷ്യം. ഫീഷും മീറ്റുമാണ് ഇപ്പോള്‍ വില്‍ക്കുന്നത്. എന്നാല്‍, ഫ്രഷായതെന്തും കസ്റ്റമേഴ്‌സിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി എഫ് സിഎച് ഓണ്‍ലൈന്‍ ആപ്പ് തുറന്നിട്ടുണ്ട്. ഈ ആപ്പ് വഴി എന്തും ഫ്രഷ് ആയി കിട്ടും. പാലും പച്ചക്കറിയും അടക്കം എല്ലാം ഉല്‍പ്പന്നങ്ങളും ലഭിക്കും. ദൈന്യംദിന കാര്യങ്ങളില്‍ ഉപയോഗിക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളെ സ്വന്തം ബ്രാന്റില്‍ വില്‍ക്കുകയാണിവിടെ. 60ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തിലെത്തും. എല്ലാം ഉല്‍പ്പന്നങ്ങളും ഫ്രഷ് ടു ഹോമിന്റെ ബ്രാന്റിലെത്തിക്കും എന്നതാണ് മേന്മ. ബാംഗളൂര്‍, ഹൈദ്രാബാദ്, പൂനെ, ദുബൈ എന്നിവിടങ്ങളില്‍ ആപ്പ് വഴി പ്രൊഡക്റ്റുകള്‍ എത്തിച്ചു തുടങ്ങി. ലോകത്തിന്റെ മറ്റു സ്ഥലങ്ങളില്‍ എത്തിക്കാനായി കോഴിക്കോട് കേന്ദ്രമാക്കി എക്‌സ്‌പോര്‍ട്ടിങ് കമ്പനി തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ ബ്രാന്റിനെ യുഎസിലും യൂറോപ്പിലും എത്തിക്കും. അവെയ്ര്‍നെസ് സൃഷ്ടിക്കുകയാണ് ആദ്യ ചുവടുവെപ്പ്. പിന്നീട് ബിസിനസിനെ അടുത്ത ലെവലിലേക്ക് ബിസിനസ് കൊണ്ടു പോകും.
ബിസിനസിനെ പൊളിച്ചെഴുതി
മീന്‍ കച്ചവടത്തിന്റെ പഴയ സങ്കല്‍പ്പനങ്ങളെ പൊളിച്ചെഴുതിയതാണ് ഫ്രഷ് ടു ഹോമിനെ ലോകത്തില്‍ അറിയപ്പെടുന്ന ബിസിനസാക്കി മാറ്റിയത്. ഷെയര്‍ വില്‍ക്കുന്നതിലും വ്യത്യസ്ഥത പുലര്‍ത്താനും കഴിഞ്ഞു. കൂടുതല്‍ ഷെയര്‍ സമൂഹത്തില്‍ നിന്ന് വാങ്ങി. ആളുകള്‍ കൂടുതല്‍ ഇന്‍വസ്റ്റ് ചെയ്യാന്‍ തുടങ്ങിടതോടെ ഫ്രഷ് ടു ഹോമിന്റെ വിശ്വാസ്യത വര്‍ദ്ധിച്ചു. കമ്പനിയിലേക്ക് നിക്ഷേപിക്കാന്‍ ഒട്ടേറെ പേര്‍ എത്തി. അമേരിക്കന്‍ ഗവണ്‍മെന്റ് ഫിനാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, ദുബൈ സര്‍ക്കാര്‍, ഫേസ്ബുക്ക്, ആമസോണ്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക. നല്ല ബിസിനസ് ആണോ. ഏത് മുക്കിലോ മൂലയിലോ തുടങ്ങിയാലും വിജയിക്കാന്‍ സാധ്യതയുള്ള സംരംഭങ്ങളുണ്ട്. ഇത്തരം സംരംഭങ്ങളെ സമൂഹം ശ്രദ്ധിക്കുമെന്നത് സത്യമാണ്. ഇവര്‍ പലരും നിക്ഷേപിക്കാന്‍ സാധ്യതയുള്ളവരുമാണ്. ഇവര്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഇത്തരത്തില്‍ അവസരങ്ങള്‍ ഒരുക്കുകയാണെങ്കില്‍ വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് വലിയ തോതില്‍ നമ്മുടെ നാട്ടിലേക്ക് ഒഴുകിയെത്തുമെന്നതില്‍ സംശയമില്ല. ഫണ്ടിങിലുള്ള വാതില്‍ തുറന്നു കിടക്കുകയാണ് -മാത്യു ജോസഫ് പറയുന്നു.


